Tuesday, December 16, 2014


ചെമന്ന പട്ടില്‍ എന്‍റെ
ഞരമ്പുകള്‍കൊണ്ട് വലതുന്നുന്നവനേ
നിന്‍റെ വിരലിനിടയില്‍ നിന്നും
വഴുതിപ്പോവുന്നു
സ്വര്‍ണവരാലുകള്‍ 
ഹവിസ്സില്‍ ഭാംഗ് പുകയ്ക്കുന്നു ;
ചൂരല്‍ക്കൊട്ടാരങ്ങള്‍

പകല്‍ക്കൊള്ളക്കാരാ ,
എന്നെയെറിഞ്ഞുതരികയാണ്
(നോക്കൂ;എന്‍റെ കണ്ണുകള്‍
നിധികുഴിക്കും ഖനിയിടങ്ങള്‍
ഉറങ്ങുന്നതവിടെയാണ്
കോരിയെടുക്കുന്തോറും
മുത്തുവിളയുന്ന മധുരസമുദ്രങ്ങള്‍
എന്‍റെ ചുണ്ടുകള്‍ക്കിടയില്‍
നിമ്നോന്നതങ്ങള്‍ ,ചുഴികള്‍
ഋതുക്കള്‍ ചുഴലികളെ
നാടുകാണിക്കാനിറങ്ങുന്ന പ്രദേശങ്ങളാണ്)
ഹേ,അഘോരീ ,
എന്നെ കൊള്ളയടിക്കുക;
തൊടാതെ തൊടും നിന്‍റെ
മന്ത്രജാലത്താലെന്നെ
ത്രസിപ്പിച്ചില്ലാതാക്കുക.
(ചരലുകള്‍ക്കിടയില്‍പ്പെട്ടുപോയ
മേഘങ്ങളെ പെറുക്കിയെടുക്കുന്ന പെണ്‍കുട്ടി,
ബാക്കിയാവലുകളുടെ വരവുപോക്കുകളെന്ന്
കലണ്ടറുകളെ അടയാളപ്പെടുത്തുന്ന വൃദ്ധ,
വസന്തങ്ങള്‍ക്കപ്പുറം
ആ മരംമാത്രം പൂത്തോയെന്ന്
ആകാംക്ഷപ്പെടുന്ന യുവതി ,
എന്‍റെ രോമകൂപങ്ങല്‍ക്കിടയിലാണ്
ഇവരെല്ലാം മേഞ്ഞുനടക്കുന്നത് )
നിനക്കു തോന്നുമ്പോള്‍
വലിച്ചുനീട്ടാവുന്നൊരു
വൃത്തത്തിനുള്ളില്‍
നീയെന്നെ തടങ്കലിലാക്കുക
ഇമകളനക്കാതെ
എന്‍റെ നാഡികളുടെ കേന്ദ്രബിന്ദുവില്‍
എരിയുംമിഴികളാലോരസ്ത്രംതൊടുക്കുക
അതിന്‍റെയറ്റം നിന്‍റെയാകാശത്തില്‍നാട്ടുക

3 comments:

  1. ഇമകളടയാതെ കണ്ടുപിടിക്കുക, നിന്റെ വരികള്കിടയിലായി നഷ്ടപ്പെട്ട എന്റെ മനസ്സിനെ...

    ReplyDelete