Sunday, March 31, 2013

'ഗ്രഹ'പ്രവേശം



അടുപ്പെരിയുന്നത്
നിന്‍റെ നെഞ്ചില്‍ വച്ചുതന്നെ വേണം.
തിളച്ചുതൂവുമ്പോള്‍
പാല്‍പ്പായസം
അതിമധുരമായിരിക്കും
ഹാ...ഓര്‍ക്കുമ്പോഴേ വരുന്നൂ കൊതി.

തീയലും,തോരനുമെല്ലാം
അതിമനോഹരമായ
ആ വിരലുകള്‍ കൊണ്ടു മതി.

ബ്ലാക്കില്‍ വാങ്ങി
'ചുവരില്‍ ' തേച്ചുപിടിപ്പിച്ച
പൂഴിത്തരികള്‍
ഓരോന്നായി ചുരണ്ടിച്ചുരണ്ടി
എണ്ണിത്തരണം,പെണ്ണേ നീ

ഒരിക്കലും കായ്ക്കാത്ത
ഒരു നാരകം
നിന്‍റെയുദരത്തില്‍
നെടുങ്ങനെ നടണം.
കായ്ച്ചുപോയാലും
എരിച്ചുകളഞ്ഞേക്കണം.

എന്നും കാക്കകള്‍
സമൃദ്ധമായി കാഷ്ടിക്കുന്ന
ഒരു മൊട്ടത്തലയന്‍ പ്രതിമ
മുറ്റത്തുതന്നെ വേണം.

ഷോകേയ്‌സുകളിലെല്ലാം
ചുവന്നുകിടക്കണം,
അലങ്കാരങ്ങള്‍ ;
നിന്‍റെ ചോരയിത്തിരി
വേണമെന്നല്ലേയുള്ളൂ.

ഇരുട്ടില്‍
പകയുടെ മാറാപ്പുമലകള്‍
നിന്‍റെ മേലുരുട്ടിയിറക്കി
എനിക്കു കൈകൊട്ടിച്ചിരിക്കണം.

അപ്പോഴും, ബക്കറ്റു വെള്ളത്തില്‍
വീണ ഉറുമ്പിന്
രക്ഷപെടുത്തിയവനോടുള്ള
കടപ്പാടു പ്രതിഫലിപ്പിക്കുന്ന
ഒരു ഭാവത്തോടെ മാത്രം
നീ എന്നെ നോക്കണം.

ഇടനാഴികളിലെല്ലാം
ഓരോരോ കണ്ണാടികള്‍
സൂക്ഷിക്കണം ,
നമുക്കിടയിലെ പതമരങ്ങള്‍
കുമിളകള്‍ പൊട്ടിച്ചു
കടപുഴകി
പണ്ടാരമടങ്ങുന്നത്
കണ്ട് എനിക്ക് ഭ്രാന്താവണം.

പ്രിയേ,
എനിക്കു ഭ്രാന്താവണം
നല്ല മുഴുത്ത ഭ്രാന്ത് ....