വറ്റിപ്പോയ ഒരു ലാവത്തുണ്ടിന്‍റെ
ജ്യോഗ്രഫി പഠിക്കുമ്പോഴാണ്
നിന്‍റെ കവിത ആര്‍ത്തലച്ച് വരുന്നത് കണ്ടത്
പഠിച്ചു പഠിച്ച് മറവി പറ്റിയ പാഠങ്ങള്‍
നാവിനടിയില്‍ പലകുറി ചേര്‍ത്തു വെച്ച്,
നക്ഷത്ര വേഗങ്ങളുടെ കയ്യും കണക്കും തേടി
വരികള്‍ക്കിടയിലൊരു
പുഴ നനയുന്നുണ്ടായിരുന്നു .
ചിതവേരറ്റ ആത്മമുകുളങ്ങള്‍
അളകശിഖരികളില്‍ വേനല്‍ നോല്‍ക്കുന്നുണ്ടായിരുന്നു.
മഴപ്പാളികള്‍ മിഴികളില്‍ ഇടമുറിയാതൊരു
തുലാവര്‍ഷം വരച്ചു വെക്കുന്നുണ്ടായിരുന്നു
എത്രയോ മധുരം കിനിഞ്ഞോരധരദലങ്ങളില്‍
മുള്‍വേര് പടരുന്നുണ്ടായിരുന്നു
ഇരുതല മൂര്‍ച്ചകളില്‍ നടുമുറിഞ്ഞും
മുറി നിറഞ്ഞും
ജന്മാന്തരങ്ങള്‍ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു
പരിമാണസൂത്രവാക്യങ്ങള്‍
ഭൂതക്കണ്ണാടി വെച്ച്
സൂക്ഷ്മമായി കൂട്ടിക്കിഴിച്ച്
അഭയം കൊടുത്തു ഞാനൊരു
മുത്തുച്ചിപ്പിക്കുള്ളില്‍...
ഇപ്പോള്‍;
എന്‍റെയൊഴിവുനേരങ്ങള്‍ക്ക് നിറം പിടിപ്പിച്ച്
എന്റെയസ്ഥിത്വത്തിന്‍റെയാവിഷ്കര ണങ്ങള്‍
മുഖ സ്തുതികളില്‍ മുഴുപ്പിച്ച്
മനം മടുത്ത നിന്‍റെ കവിത
"ആളിറങ്ങാനുണ്ടെ"ന്ന് കരയുന്നുണ്ട്.
ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ട്,,!!!
No comments:
Post a Comment