Sunday, March 3, 2013

ശലഭച്ചിറകുകളില്‍ ഡീകോഡ്‌ ചെയ്യാന്‍ പറ്റാവുന്ന ചിലത്




നിശാശലഭങ്ങള്‍ ചിറകുണക്കുന്നത്
നിലയില്ലാതെ മുങ്ങി
ആത്മാഹുതി ചെയ്ത
ആഗ്രഹങ്ങളുടെ മണല്‍ക്കാറ്റിലാണെന്ന്
മങ്ങിയ ഒരു പഴങ്കഥക്കെട്ട്..

നിയോണ്‍ ലാമ്പിന്‍റെ
പീതധൂളികളില്‍ നിന്ന്
പുറത്തേയ്ക്ക് പറന്നത്
പണ്ട് മുടി നിറയെ പൂക്കള്‍ ചൂടി
കുണുങ്ങിക്കുണുങ്ങി നടന്നിരുന്ന
ഒരു പെണ്‍കുട്ടിയാവണം..
മുറ്റത്തെ മുല്ലച്ചോട്ടിലാണ് അതിന്‍റെയിടം.

നോക്കൂ ,
ആധിയാവോളം കണ്ണിലുള്ള ഈ കറുമ്പന്‍ ശലഭം
ഏതോ കോണ്‍സെന്‍ട്രേഷന്‍ക്യാമ്പില്‍ നിന്നും
ഒളിച്ചോടിപ്പോന്നതായിക്കൂടെ??

മഴ നനഞ്ഞു കൂമ്പിയ ചോക്ലേറ്റ് പൂവെന്നപോലെ
പതുങ്ങിയിരിക്കുന്ന ഈ കാപ്പിക്കളറുകാരന്‍
തെരഞ്ഞെടുപ്പില്‍ തോറ്റവന്‍ തന്നെ !!

പഞ്ഞിക്കെട്ടുപോലെ
കനത്ത ചിറകുള്ള
ഈ "വെള്ള"ക്കാരന്‍
ഏതോ പരിശുദ്ധ പള്ളീലച്ചനാവും !!!

പല്ലിയോടു പൊരുതിജയിച്ച് ഇറങ്ങിവരുന്ന
ഈ തടിയന്‍ യോദ്ധാശലഭം
കൊട്ടേഷന്‍ നേതാവായിരുന്നിരിക്കണം !!

ചിറകരികുകളിലെ കിന്നരിത്തൊങ്ങലില്‍
ഡീകോഡ് ചെയ്യാനാവാത്ത വിധം
മന്ത്രാക്ഷരികളാലേഖനം ചെയ്ത
കുറുമ്പന്‍ ശലഭമൊന്നു മാത്രം
ഇരുട്ടിലേക്ക് നോക്കി
കണ്ണിമയ്ക്കാതെ
സ്വപ്നം കാണുന്നുണ്ട് ;

ഒരു പകല്‍പ്പച്ച .

No comments:

Post a Comment