Sunday, March 3, 2013

ഏകാന്തവാസത്തിന്‍റെ പതിനൊന്നാം മാസത്തിലേക്ക് കടന്നുവന്നവള്‍ക്ക്





വസന്തം യാത്ര നിര്‍ത്തി വെച്ച
ഒരു കാലഖനിയിലേയ്ക്കാണ് നീ വന്നുറഞ്ഞു പോയത് ..
പുഞ്ചിരി മറന്ന പൂക്കളില്‍ തേന്‍ കോരിയൊഴിച്ച്
പാടാന്‍ മറന്ന കുയില്‍ക്കൂട്ടങ്ങള്‍ക്ക് പുതുപല്ലവി പകര്‍ന്ന്

ചത്തു മലച്ച എന്‍റെ അക്ഷരക്കൂട്ടങ്ങളിലേയ്ക്ക്
മൃത സഞ്ജീവനിയുടെ തരിളിലയായി നീ..

പ്രണയം ;ഉണങ്ങിപ്പോയ മരമായിരുന്നെങ്കിലും
നനവ്‌ കാണാത്ത ഒരു മുള
മഴ കാത്തിരിപ്പുണ്ടായിരുന്നെന്നു ഞാനറിഞ്ഞത്
നീ വന്നു വാതില്ക്കാല്‍ മുട്ടിയപ്പോഴാണ്‌ ..
വേനല്‍വെയില് പോലെ എന്തോ
നിന്‍റെയുടലിന്‍റെ ഭൂരേഖയില്‍ കത്തിപ്പടരുന്നുണ്ടായിരുന്നു ..
അന്ന് നഗരം മഴവാതില്ക്കല്‍ കുട പിടിച്ചുറങ്ങിയ
സാന്ധ്യ ശിഖരികളിലേയ്ക്ക് ചേക്കേറിത്തുടങ്ങിയത്
കിനാവിലെന്നോ പൂത്തുലഞ്ഞ ഒരു തുടം കുടമുല്ലപ്പൂക്കള്‍...
നനഞ്ഞ നിലാവുരുക്കിയൊഴിച്ച് നിന്നെയെന്നിലേക്ക്
ചേര്‍ത്തു വെയ്ക്കുമ്പോള്‍ പതിനൊന്നാം മാസത്തിലെ
എന്‍റെ ഏകാന്തചന്ദ്രന്‍ പുഞ്ചിരിക്കുന്നത്രേ!!!!!!

No comments:

Post a Comment